അഭിജിത്ത് കെ

കാൽപന്തുകേരളത്തിന്റെ ഹൃദയമായ മലപ്പുറത്ത് എടവണ്ണയിൽ പഴയ കാൽപന്തുതാരമായിരുന്ന കുട്ടന്റെയും സുനിതയുടെയും മൂത്ത മകനായി 1997 ജനുവരി ഇരുപത്തിനാലിനാണ് അഭിജിത്ത് എന്ന കേരളഫുട്‌ബോളിന്റെ പുത്തൻ താരോദയം ജനിക്കുന്നത്.കുണ്ടുതൊട് എ എം എ യൂ പി സ്കൂൾഗ്രൗണ്ടിൽ പന്തുതട്ടി വളർന്ന അഭിജിത്ത് ആറാംതരത്തിൽ പഠിക്കുമ്പോൾ മമ്പാട് വച്ചു നടന്ന വിഷൻ ഇന്ത്യ ഫുട്ബോൾ ക്യാമ്പ് വഴിയാണ് തന്റെ ജീവിതം ഫുട്‌ബോളാണ് എന്നു തിരിച്ചറിയുന്നത്.ശേഷം ജി വി എച്ച് എസ് എസ് മമ്പാട് ഹൈസ്കൂളിൽ സ്കൂൾ ടീമിലും ഒൻപത് പത്ത് ക്ലാസ്സുകളിൽ പഠിക്കുമ്പോൾ നാഷണലും കളിച്ചു വരവറിയിച്ചു.ഹയർ സെക്കണ്ടറി വിദ്യാഭ്യാസം തിരുവനന്തപുരം ജി വി രാജാ സ്പോർട്സ് സ്കൂളിൽ ആയിരുന്നു,അവിടെ നിന്നും പ്ലസ്ടൂ പഠനസമയത്ത് സ്കൂൾസ് നാഷണൽസ് കളിച്ചു,ഒപ്പം മലപ്പുറത്തിനായി രണ്ടു തവണ അസോസിയേഷൻ ഫുട്‌ബോളും കളിക്കുകയുണ്ടായി താരം.പ്രതിഭ തെളിയിക്കാൻ കൂടുതൽ അവസരങ്ങൾക്കായി കോച്ച് ബിനോ ജോർജിന്റെ അഭിപ്രായപ്രകാരം കോട്ടയം ബസേലിയോസ് കോളേജിൽ ബോട്ടണി വിഷയത്തിൽ ബിരുദ പഠനത്തിനായി ചേർന്നു എങ്കിലും “കളിക്കാനായി” മാത്രം കോളേജിൽ ചേർന്നു എന്നു പറയുന്നതാവും ശരി എന്ന് അഭിജിത്ത് തന്നെ പറയുന്നു.അവിടെ നിന്നും രണ്ടാം വർഷവും മൂന്നാം വർഷവും യൂണിവേഴ്‌സിറ്റി ടീമിൽ കളിക്കുകയും പ്രതിഭാധാരാളിത്തം കൊണ്ട് അവസാന വർഷം യൂണിവേഴ്‌സിറ്റി ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡ് കൂടി അണിയാൻ അവസരം തുറന്നെടുത്തു ഇദ്ദേഹം. ഇതിനിടെ തന്നെ മൂന്നു വർഷങ്ങളിൽ സന്തോഷ് ട്രോഫി ക്യാമ്പിൽ പങ്കെടുക്കുകയും കോട്ടയത്തിനായി മൂന്നുതവണ സീനിയർ ഫുട്ബോൾ കളിക്കുകയും ചെയ്ത് ഒരു തവണ കിരീടമുയർത്തുകയും രണ്ടുതവണ രണ്ടാംസ്ഥാനക്കാരാവുകയും ചെയ്തത് അഭിജിത്തിന്റെ ഫുട്‌ബോൾ കരിയറിൽ മികച്ചൊരു കുതിപ്പായിരുന്നു.ബസേലിയോസ് കോളേജിൽ മൂന്നാം വർഷം പഠിക്കുന്ന സമയത്തുതന്നെ റിലയൻസ് കപ്പ് ടൂർണമെന്റിൽ താരം കളിക്കുന്നതു കണ്ട കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടും വൈകാതെതന്നെ റിസർവ് ടീമിനായി കളിക്കാൻ തങ്ങളുടെ തട്ടകത്തിൽ എത്തിക്കുന്നു.അവിടെ നിന്നു തന്നെ രഞ്ജിത്ത് കോച്ചിന്റെ കീഴിൽ സെക്കന്റ് ഡിവിഷൻ ചാമ്പ്യൻപട്ടം കരസ്ഥമാക്കുകയും കെ പി എൽ സെമിഫൈനലിലും എത്തുകയും ചെയ്തു.കേരള പ്രീമിയർ ലീഗിൽ നാലു മത്സരങ്ങളിൽ ബൂട്ടണിഞ്ഞ അഭിജിത്ത് മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു.കേരള ബ്ലാസ്റ്റേഴ്സിൽ രണ്ടു വർഷം തുടർന്ന താരം 2019 ഇൽ ആണ് ഗോകുലം കേരളയിൽ എത്തുന്നത്,അവിടെ നിന്നും കേരള പ്രീമിയർ ലീഗിലും പഞ്ചാബിൽ വച്ചു നടന്ന ഒരു ടൂർണമെന്റിലും പങ്കെടുത്ത ഈ മലപ്പുറത്തുകാരൻ കെ പി എൽ ഫൈനൽ മത്സരമുൾപ്പടെ ആറു മത്സരങ്ങളിൽ ഗോകുലത്തിനായി ബൂട്ടണിഞ്ഞു.ബാഴ്സിലോനയേയും ടോണി ക്രൂസിനെയും സുനിൽ ഛേത്രിയെയും അളവറ്റ് ആരാധിക്കുന്ന,മിഡ്ഫീൽഡിൽ തന്റേ കഴിവുകൾ ഒട്ടനവധി തവണ പ്രദർശിപ്പിക്കാൻ അവസരങ്ങൾ ലഭിച്ച താരം ജൂനിയർ ഫുട്‌ബോളിലും ആലപ്പുഴ കോട്ടയം ടീമുകൾക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. പഠനത്തിനുശേഷം ജോലിയോ മറ്റോ നോക്കുന്നുണ്ടോ എന്ന ചോദ്യത്തിന് “ഇനി ഫുട്‌ബോൾ ആണ് ജീവിതം” എന്ന മറുപടിയാണ് അഭിജിത്തിന് നൽകാൻ ഉള്ളത്.ഇളയ സഹോദരൻ ബ്രിജിത്ത് ഇപ്പോൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലാണ്.
അഖിൽ ജെ ചന്ദ്രൻ

എറണാകുളം ജില്ലയിലെ രാമമംഗലത്ത് സെൻട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥനായ കെ ജയചന്ദ്രൻ, രമ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1997 മെയ് ഒമ്പതിനാണ് അഖിലിന്റെ ജനനം.രാമമംഗലം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പന്തുതട്ടി കാൽപന്തുകളിയുടെ ബാലപാഠങ്ങൾ പഠിച്ച താരം ഒരു കോച്ചിങ് ക്യാമ്പ് വഴി കൗൺസിൽ സെലേക്ഷൻ നേടി.ഏഴാം ക്ലാസ് വരെ അഡ്‌വെഞ്ചർ പബ്ലിക്ക് സ്കൂളിൽ പഠിച്ച ശേഷം എട്ടാം തരത്തിൽ പഠിക്കുമ്പോൾ തൊട്ട് എറണാകുളം കൗൺസിലിൽ അംഗമായി.ഒൻപതാം തരത്തിൽ പഠിക്കുന്ന സമയത്ത് മാഞ്ചസ്റ്റർ കപ്പ് കേരളത്തിനായി കളിച്ച അഖിൽ എറണാകുളം എസ് ആർ വി ഗവണ്മെന്റ് സ്കൂളിൽ നിന്നും പത്തിൽ പഠിക്കുബോൾ ആദ്യമായി നാഷണൽസ് കളിക്കുകയും ഒപ്പം അതേ വർഷം കേരളത്തിനായി പൈക്ക നാഷനൽസും കളിച്ചു ഫുട്‌ബോളിലേയ്ക്കു ശക്തമായി കടന്നുവന്നു.ഹയർ സെക്കന്ററി വിദ്യാഭ്യാസം എസ് എച്ച് തേവരയിൽ നടത്തിയശേഷം ബസേലിയോസ് കോളേജിലേക്ക് ബിരുദപഠനത്തിനായി ചേക്കേറുന്നു.ആദ്യ വർഷം തന്നെ യൂണിവേഴ്‌സിറ്റി ടീമിൽ ഇടം നേടിയ അഖിൽ തുടർച്ചയായി നാലു വർഷങ്ങളിൽ എം ജി യൂണിവേഴ്‌സിറ്റിയ്ക്കായി ബൂട്ടണിഞ്ഞു,കളി എന്നത് കളിയായി കാണാതെ കാര്യമായി കണ്ട താരം അവസാന വർഷം ഇയർ ബാക്ക് വാങ്ങിയാണ് നാലാംത്തവണയും യൂണിവേഴ്‌സിറ്റി കളിച്ചു പ്രതിഭതെളിയിച്ചത്.2016-17,18-19,19-20 സീസണുകളിൽ സന്തോഷ് ട്രോഫി ക്യാമ്പിൽ പങ്കെടുത്ത അദ്ദേഹം തന്റെ ആദ്യ ക്ലബ്ബിൽ എത്തുന്നത് 2017-18 സീസണിൽ ആണ്,ബിനോ ജോർജ് കൊച്ചിന്റെ അഭിപ്രായം പ്രകാരം ഒരു വർഷം വിവാ ചെന്നൈ എഫ് സി യിൽ കളിച്ചു,ശേഷം എറണാകുളം സീനിയർ മത്സരങ്ങളിലെ മിന്നും പ്രകടനം കണ്ടു ഗോകുലം കേരള എഫ് സി അഖിലിനെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചു.ഇതിനിടെ 2017-18 സീസണിൽ റിലയൻസ് കപ്പിൽ രണ്ടാം സ്ഥാനത്ത് എത്താനും കോട്ടയത്തെ സിനിയർ ഫുട്‌ബോളിൽ രണ്ടുതവണ ഫൈനൽ മത്സരത്തിൽ വരെ എത്തിക്കാനുമായി ഈ രാമമംഗലം സ്വദേശിക്ക്.2019 ഇലാണ് ഗോകുലത്തിൽ എത്തുന്നത് എങ്കിലും മൂന്നോളം കേരള പ്രീമിയർ ലീഗ് മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ച ഈ സെന്റർ ബാക്ക് ഇനിയും ഗോകുലത്തിൽ തുടരാൻ താല്പര്യപ്പെടുന്നു.ഖത്തറിൽ വച്ചു നടന്ന കിയാ ചാമ്പ്യൻസ് ലീഗിൽ ക്രസന്റ് ഒമേഗയുടെ കൂടെ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ താരം എം പി എം ഇനൊപ്പം രണ്ടു തവണ രണ്ടാം സ്ഥാനക്കാരായി. ഇടുക്കിയക്കായി മൂന്നു ജൂനിയർ സംസ്ഥാന ചാംപ്യൻഷിപ് കളിച്ച ഇദ്ദേഹം കുര്യാക്കോസ്,ബേബി,ബിനോ ജോർജ് കോച്ചുമാരേ ഉൾപ്പടെ വന്ന വഴികളിൽ കൂടെനിന്നവരെയൊക്കെ ഓർത്തെടുക്കുന്നു,ഇനിയും കാൽപന്തുമായി മുൻപോട്ടു പോകണമെന്നും തന്റെ സ്വപ്നങ്ങളായ ഇന്ത്യൻ സൂപ്പർ ലീഗും ഇന്ത്യൻ നാഷണൽ ടീമും കൈപ്പിടിയിലൊതുക്കണമെന്നും ആഗ്രഹിക്കുന്നു ഈ ഇരുപത്തിമൂന്നു വയസ്സുകാരൻ.മാഞ്ചസ്റ്റർ യുണൈറ്റഡിനെയും പോർച്ചുഗൽ താരം റൊണാൾഡോയെയും ഇഷ്ട്ടപ്പെടുന്ന അഖിൽ ഇന്ത്യൻ താരങ്ങളിൽ സഹലിനെ ഇഷ്ടപ്പെടുന്നു.