കേരള പ്രീമിയർ ലീഗിന്റെ “പത്ത”രമാറ്റ് പടക്കുതിരകൾ

0
1549

അഹമ്മദ് അസ്ഫാർ

കേരള പ്രീമിയർ ലീഗിന്റെ "പത്ത"രമാറ്റ് പടക്കുതിരകൾ IMG 20201013 WA0110
അഹമ്മദ് അസ്ഫർ / Ahmad Asfar

കാസർഗോഡ് സെവൻസ് ടൂർണമെന്റുകളിലെ ഗോൾകീപ്പർ ആയിരുന്ന യൂസഫിന്റെയും അഫ്സയുടെയും അഫ്സർ, അസ്ക്കർ,അഫൂറ,അസ്‌റീന,ഫാത്തിമ എന്നീ അഞ്ചുമക്കളിൽ ഒരാളായി 1998 ആഗസ്റ്റ് അഞ്ചിന് കാസർഗോഡ് കീഴൂരിൽ ജനനം.വളരെ ചെറുപ്പം മുതൽ പന്തുതട്ടി തുടങ്ങിയ അസ്ഫർ നാട്ടിലെ കളിക്കളങ്ങളിൽ നിന്നുമാണ് കാൽപന്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.ഒന്നു മുതൽ ഏഴാം തരം വരെ കീഴൂർ യൂ പി സ്കൂളിലും തുടർന്ന് എട്ടുമുതൽ പത്തുവരെ ചന്ദ്രഗിരി സ്കൂളിലും പഠിച്ച താരം എട്ടാം തരത്തിൽ പഠിക്കുമ്പോൾ കാസർഗോഡ് വച്ചു നടന്ന ട്രയൽസ് ക്ലിയർ ചെയ്തു,ഒപ്പം തൃശൂർ വച്ചു നടന്ന സംസ്ഥാന മത്സരത്തിലും ബൂട്ടണിഞ്ഞു.സ്പോർട്സ് വിഷയങ്ങളിൽ പുറകിലായിരുന്ന സ്കൂളുകളിൽ ആണ് പഠിച്ചത് എങ്കിലും അതിന്റെ യാതൊരു കുറവുകളും ഇല്ലാതെ തന്നെ പന്തുതട്ടി.ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനായി കൊല്ലം സായ് സ്കൂളിൽ ചേർന്ന അസ്ഫർ തന്റെ ഫുട്‌ബോൾ കരിയറിൽ വലിയൊരു ചുവടുവയ്പ്പായിരുന്നു നടത്തിയത്,സായിയിൽ ആദ്യ ഇലവണിൽ തന്നെ സ്ഥിരം സാനിധ്യമായിരുന്ന ഇദ്ദേഹം ഒട്ടനവധി മത്സരങ്ങൾ സ്കൂൾ ടീമിനായി കളിച്ചു തന്റെ കളിയഴക്കിനു മാറ്റുകൂട്ടി.ഇതിനിടെ തന്നെ നാട്ടിലെ ഫൈവ്‌സ്,സെവൻസ് കളിക്കളങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച താരത്തെ വീട്ടുകാരും അടുപ്പമുള്ളവരും കൂടുതൽ ശ്രദ്ധിക്കുന്നു.മർത്തനേഷ്യസ് കപ്പിൽ കളിച്ച അസ്ഫർ തന്റെ ടീമിനെ ഫൈനലിൽ എത്തിക്കുകയുമുണ്ടായി.ഐ ലീഗ് അണ്ടർ പതിനെട്ട് വിഭാഗത്തിൽ സായി ഗോവ ക്ലബ്ബിനായി ബൂട്ടണിഞ്ഞ താരം ജില്ലാ ടീമിലും മികച്ച പ്രകടനം കാഴ്ചവച്ചു.തുടർന്നാണ് കണ്ണൂർ എസ് എൻ കോളേജിൽ ബിരുദ പഠനത്തിനായി ചേരുന്നത്.മൂന്നു വർഷവും കോളേജ് ടീമിലും അവസാന രണ്ടു വർഷം യൂണിവേഴ്‌സിറ്റി ടീമിലും പ്രതിഭയറിയിച്ച ഇദ്ദേഹം രണ്ടാം വർഷം യൂണിവേഴ്‌സിറ്റി ടീമിനൊപ്പം ഓൾ ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും മൂനാം വർഷം സെമി ഫൈനൽ പ്രവേശം നേടുകയും ചെയ്തു.2017-18 സീസണിലാണ് തന്റെ ആദ്യ പ്രൊഫഷണൽ ക്ലബ്ബായ എഫ് സി കേരളയിൽ അസ്ഫർ കരാറിലേർപ്പെടുന്നത്,ഓപ്പൺ ട്രയൽസ് വഴിയാണ് എത്തിയത് എങ്കിലും ടീമിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചത് തുണയായി.ഗോൾകീപ്പർ ഉബൈദ് ഉൾപ്പടെയുള്ള ടീമിന്റെ മൂന്നാം കീപ്പർ എന്ന നിലയിൽ നിന്നും മികച്ചതിൽ മികച്ച പ്രകടനം കൊണ്ട് ഒന്നാം കീപ്പറായി മാറിയ അസ്ഫർ എഫ് സി കേരളയിലെ തന്റെ കരിയറിലുടനീളം ഫുട്‌ബോളിനോട് പരമാവധി നീതി പുലർത്തി.എഫ് സി കേരളയ്ക്കായി കേരള പ്രീമിയർ ലീഗ്,ഐ ലീഗ് സെക്കന്റ് ഡിവിഷൻ എന്നിവയിൽ ഒട്ടനവധി മത്സരങ്ങൾ കളിച്ച താരം ഓൾ ഇന്ത്യ ടൂർണമെന്റിൽ ചാംപ്യന്മാരാവുമ്പോഴും സ്ക്വാഡിനൊപ്പം ഉണ്ടായിരുന്നു.മൂന്നു വർഷത്തെ വിശ്വസ്ത സേവനത്തിനൊടുവിൽ എഫ് സി കേരളയുടെ ഏറ്റവും മികച്ച കാവൽമാലാഖമാരിൽ ഒരാളായ ഇദ്ദേഹം മൂന്നു മാസത്തെ കരാറിന് നിലവിൽ ബംഗളൂരു യുണൈറ്റഡിൽ ചേർന്നിരിക്കുകയാണ്.എഫ് സി കേരളയുമായി നടന്ന മത്സരത്തിൽ മിന്നും പ്രകടനവും ഓൺ ഫീൽഡ് പെനാൽറ്റി രക്ഷപ്പെടുത്തലും ഒക്കെയായി താരമായി നിന്നിരുന്ന അഹമ്മദ് അസ്ഫറിനെ ടീമിലെത്തിക്കാൻ ബംഗളൂരു യുണൈറ്റഡിന്റെ മാനേജ്‌മെന്റിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.ലോകഫുട്‌ബോളിൽ ഇതിഹാസ ഗോൾകീപ്പർ ഐക്കർ കസിയസ്സിനെയും റയൽ മാഡ്രിഡിനെയും ഇഷ്ട്ടപ്പെടുന്ന താരത്തിന്റെ ഇന്ത്യൻ ഫേവറൈറ്റ് സുനിൽ ഛേത്രിയാണ്.ഭാവിയിൽ ഐ ലീഗും ഇന്ത്യൻ സൂപ്പർ ലീഗും കളിക്കാൻ ആഗ്രഹിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന താരം വന്നവഴികളിൽ താങ്ങായി നിന്ന എഫ് സി കേരള ഗോൾകീപ്പിംഗ് കോച്ച് കിരൺ സർ ഉൾപ്പടെയുള്ള എല്ലാവരെയും പേരെടുത്തു പ്രതിപാദിക്കാൻ ഒട്ടും മടികാണിക്കുന്നില്ല.

അബ്‌ദുൾ ബാദിഷ്

കേരള പ്രീമിയർ ലീഗിന്റെ "പത്ത"രമാറ്റ് പടക്കുതിരകൾ badish 14 20201014 002233 2
അബ്‌ദുൾ ബാദിഷ് / Abdul Badish

അബ്‌ദുൾ ബാദിഷ്

തിരൂർ ബീരാഞ്ചിറയിൽ മുഹമ്മദ് കുട്ടി,ഖദീജ എന്നിവരുടെ ഇസ്മയിൽ,റഷീദ്,ഫവാസ്,ബാദിഷ് മക്കളിലൊരാളായി 2002 ജനുവരി ഇരുപത്തിയെട്ടിനാണ് അബ്‌ദുൾ ബാദിഷിന്റെ ജനനം.ആലപ്പിയൂർ ഹയർ സെക്കന്ററി സ്കൂളിൽ പ്രാഥമീക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം പത്താം തരത്തിൽ പഠിക്കുമ്പോഴാണ് ആദ്യമായി എസ് എച്ച് തേവരയ്ക്കായി നാഷണൽസ് കളിക്കുന്നതും ഒപ്പം ഖേലോ ഇന്ത്യയിൽ ബൂട്ടണിയുന്നതും.ശേഷം ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനായി പനമ്പള്ളി സ്കൂളിൽ ചേർന്ന അതേ വർഷം അവർക്കായും നാഷണൽസ് കളിച്ചു.സാറ്റ് തിരൂരിന്റെ സമ്മർ കോച്ചിങ് ക്യാമ്പിൽ ആണ് അബ്‌ദുൾ ബാദിഷ് എന്ന താരത്തിന്റെ കാൽപന്തുകളിജീവിതത്തിലേക്കുള്ള ആദ്യത്തെ കാലുവയ്പ്പ്,അവിടെ നിന്നും മുത്തൂറ്റിൽ ട്രയൽസ് അറ്റൻഡ് ചെയ്ത് ഷമീൽ ചെമ്പകത്തിന്റെ കീഴിൽ കൂടുതൽ കളിയെ അറിഞ്ഞു.അതിനുശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിൽ ഇതേ ഷമീൽ കൊച്ചിന്റെ നേതൃത്വത്തിൽ എത്തുന്നതും.കേരള ബ്ലാസ്റ്റേഴ്സിനായി അണ്ടർ പതിനഞ്ച്,പതിനെട്ട്,റിസർവ് എന്നീ വിഭാഗങ്ങളിൽ കളിച്ച ബാദിഷ് ഐ ലീഗ് അണ്ടർ പതിനഞ്ച്,പതിനെട്ട്,സെക്കൻഡ് ഡിവിഷൻ ഐ ലീഗ്,കേരള പ്രീമിയർ ലീഗ് എന്നിവയിൽ തന്റെ പ്രതിഭ തെളിയിച്ചു.കേരള പ്രീമിയർ ലീഗിൽ പത്തോളം മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിലെ അനങ്ങാപ്പാറയായി ഉറച്ചു നിന്ന താരം ഗോകുലം കേരള, സാറ്റ് തിരൂർ,എഫ് സി കേരള എന്നീ ടീമുകളിൽ വിദേശതാരങ്ങളെ മണിച്ചിത്രത്താഴിട്ടുപൂട്ടാൻ തന്നാലാവുന്നവിധം പ്രയത്നിച്ചു വിജയിച്ചിട്ടുണ്ട്.ഒരു സ്റ്റോപ്പർബാക്ക്/വിങ് ബാക്ക് ആയി കളിക്കുന്ന താരം വെറുമൊരു പതിനെട്ടുകാരന്റെ പക്വതയല്ല കളിക്കളത്തിൽ കാണിക്കുന്നത്,അതിൽ എടുത്തു പറയേണ്ടത് കഴിഞ്ഞ സീസണിലെ ഗോകുലം കേരളയുമായുള്ള മത്സരത്തിൽ അവരുടെ ഘാന താരമായ മുന്നേറ്റനിരക്കാരനെ ഇടംവലം തിരിയാനനുവദിക്കാതെ പൂട്ടിയതാണ്,ഇതിൽ തന്നെ അബ്‌ദുൾ ബാദിഷിന്റെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകം ഭയമില്ലായ്മയാണ്,കളിക്കളത്തിലെ ഏത് സാഹചര്യത്തിനനുസരിച്ചും കളിക്കാനും വേണ്ടിവന്നാൽ ഫുൾ ലെങ്ത് ടാക്കിളിന് മുതിരാനും മടിയില്ലാത്ത താരം കേരളത്തിന്റെ പിന്നേറ്റനിരയിലെ ഭാവിവാഗ്ദാനമാണ്. രണ്ടു സീനൺ കേരള പ്രീമിയർ ലീഗ് തന്നെ മതിയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഭയെ ആരാധകരറിയാൻ,2018-19 സീസണിൽ ഇന്ത്യൻ ദേശീയ ക്യാമ്പിൽ പങ്കെടുത്ത ഇദ്ദേഹം നിലവിൽ കോട്ടയം കേന്ദ്രീകൃതമായ ഓസോൻ സ്പോർട്സ് എന്ന സ്ഥാപനവുമായി കാരാറിലും ഏർപ്പെട്ടിട്ടുണ്ട്.സെർജിയോ റാമോസിനെയും അനസ് എടത്തോടിക്കയെയും ഇഷ്ട്ടപ്പെടുന്ന ബാദിഷിന്റെ പ്രിയപ്പെട്ട ടീം മാഞ്ചസ്റ്റർ സിറ്റിയാണ്.പുറംനാടുകളിലെ ടൂർണമെന്റുകളിലും കളിക്കാൻ താല്പര്യമുണ്ട് എന്നും ഒരിക്കൽ ഇന്ത്യൻ ദേശീയ ടീമിന്റെ കുപ്പായമണിയുമെന്നും പ്രതീക്ഷയുണ്ട് അബ്‌ദുൾ ബാദിഷ് എന്ന ഈ യുവ സെന്റർ ബാക്കിന്‌.