അജയ് അലക്‌സ്

എറണാകുളം രാമമംഗലം സ്വദേശിയായ അജയ് അലക്‌സ് 1998 നവംബർ രണ്ടിന് അലക്‌സാണ്ടർ ടി,ലിസി അലക്സ് എന്നിവരുടെ രണ്ടാമത്തെ പുത്രനായി ആണ് ജനിച്ചത്.അഖിലാണ് ചേട്ടൻ.ചെറുപ്പം മുതൽ തന്നെ കായികയിനങ്ങളോട് ഏറെ താൽപര്യമുണ്ടായിരുന്ന അദ്ദേഹം ഒന്നു മുതൽ ആറാം ക്ലാസ് വരെ രാമമംഗലം സെന്റ് ജേക്കബ്‌സ് പബ്ലിക്ക് സ്കൂളിലും തുടർന്ന് 7,8 ക്ലാസ്സുകളിൽ കൗണ്സിൽ സെലകഷൻ വഴി മൂന്നാർ ഗവർണമെന്റ് ഹയർ സെക്കന്ററി സ്കൂളിലും പഠിച്ചു.വീട്ടുകാരുടെ പൂർണ്ണ പിന്തുണ കൊണ്ട് ചെറിയ പ്രായത്തിൽ തന്നെ ഹോസ്റ്റലിൽ നിന്നു പഠിക്കാൻ അവസരം ലഭിച്ച താരം എച്ച് എ ടി സി എന്ന ഹോസ്റ്റലിൽ ആയിരുന്നു അന്നത്തെ താമസം.ആറാം തരത്തിൽ പഠിക്കുമ്പോൾ തന്നെ എറണാകുളം ജില്ലയ്ക്കായി സബ് ജൂനിയർ കളിച്ച ഇദ്ദേഹം ഏഴ്,എട്ട് ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഇടുക്കിക്കായി സബ് ജൂനിയർ കളിച്ചു.ഒപ്പം ഒൻപത്,പത്ത് ക്ലാസ്സുകളിൽ വച്ച് പൈക്ക നാഷണൽസ് എറണാകുളത്തിനായും ഇടുക്കിക്കായും കളിച്ചു.എസ് ആർ വി സ്കൂളിൽ നിന്നും ഇതേ വർഷങ്ങളിൽ സ്കൂൾ നാഷണൽ ക്യാമ്പിൽ പങ്കെടുത്ത താരം പിന്നീട് ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനായി പട്ടിമറ്റത്ത് മാർക്കൊറിക്കോസിൽ ചേർന്നു.അവിടെ നിന്ന് +1 ഇൽ പഠിക്കുന്ന സമയത്ത് എറണാകുളത്തെ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുകയും തൊട്ടടുത്ത വർഷം ടീം ക്യാപ്റ്റൻ ആവുകയും ആറാം സ്ഥാനത്ത് ടീമിനെ എത്തിക്കുകയും ചെയ്തു.ഈ കാലയളവിൽ തന്നെയാണ് സ്കൂൾ കേരള ക്യാമ്പിൽ അംഗമാകുന്നതും കേരള ക്യാമ്പിൽ എത്തുന്നതും.ബൈസന്റൈൻ ക്ലബ്ബിൽ ജോബിൻ സാറിന്റെ കീഴിൽ രണ്ടിലധികം വർഷങ്ങളിൽ ക്യാപ്റ്റൻ സ്ഥാനം ഉൾപ്പെടെ ഏറ്റെടുത്തുകൊണ്ട് ടീമിനെ നയിച്ച ശേഷം നിർമ്മല കോളേജിൽ കെമിസ്ട്രി വിഷയത്തിൽ പഠനത്തിനായി ചേർന്ന അജയ് മൂന്നു വർഷവും കോളേജ് ടീമിലും യൂണിവേഴ്‌സിറ്റി ടീമിലും അംഗമായി.അതുവരെ മിഡ്ഫീൽഡിൽ കളി മെനഞ്ഞ താരത്തെ ഇന്റർ കോളേജ് ടൂർണമെന്റിന്റെ തലേ ദിവസം ഡിഫൻഡർ റോളിലേയ്ക്കു മാറ്റിയത് അന്നത്തെ കൊച്ചായിരുന്ന അൻവർ ആണ്.അതൊരു വിപ്ലവകരമായ മാറ്റം ആയിരുന്നു,അവിടെ നിന്നും ഇടുക്കിക്കായി സീനിയർ ഫുട്‌ബോൾ കളിക്കുന്നതും 2019 ഇൽ അവസാന വർഷം യൂണിവേഴ്‌സിറ്റി ടീം സഹനായകനാകുന്നതും സന്തോഷ് ട്രോഫി ക്യാമ്പിൽ എത്തിപ്പെടുന്നതും അജയ് എന്ന പ്രതിഭയുടെ വളർച്ചയുടെ സൂചികകളായിരുന്നു.കോളേജ് ഇന്ത്യൻ എക്സ്പ്രെസ് ഗോൾ ടൂർണമെന്റ് കളിച്ച് ആ വർഷത്തെ ഏറ്റവും മികച്ച ഡിഫണ്ടറായി തിരഞ്ഞെടുക്കപ്പെട്ടു താരം.ഒരു സ്റ്റോപ്പർ ബാക്ക് ആയിട്ടുകൂടി യൂണിവേഴ്‌സിറ്റിയ്ക്കായി മത്സരിക്കുമ്പോൾ ഒരു മത്സരത്തിൽ ഹാട്രിക്ക് ഗോളുകൾ നേടി ശ്രദ്ധയാകർഷിച്ചു.ശേഷം കേരള പ്രീമിയർ ലീഗ് ടീമായ ഗോൾഡൻ ത്രെഡ്‌സ് എന്ന ക്ലബ്ബിൽ ചേർന്ന അജയ് കഴിഞ്ഞ രണ്ടു വർഷങ്ങളായി അവിടെ കളിക്കാരനായും ക്യാപ്റ്റനായും മികച്ച കളികൾ കാഴ്ചവച്ചുകൊണ്ടിരിക്കുന്നു.ഖത്തറിൽ വച്ചു നടന്ന കിയാ ചാമ്പ്യൻസ് ലീഗിൽ ക്രസന്റ് ഒമേഗയ്ക്കൊപ്പം ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ താരത്തിന് നിലവിൽ മികച്ച ക്ലബ്ബ്കളിൽ നിന്നും അവസരങ്ങൾ തേടിയെത്തുന്നുണ്ട്. ലിയോ മെസ്സി,സുനിൽ ഛേത്രി എന്നിവരെ ഇഷ്ട്ടപ്പെടുന്ന അദ്ദേഹം ബ്രസീൽ,ചെൽസി ടീമുകളുടെ ആരാധകനാണ്.തന്റേതായ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്ന താരത്തെ സഹായിക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകി മുൻപിലേയ്ക്കു നടത്താനും ഒരുപാടാളുകൾ ഉണ്ടായിരുന്നു എന്നും നന്ദിയോടെ അജയ് ഓർക്കുന്നു,ചെറിയ പ്രായത്തിൽ മറ്റു കളികളിൽ ഏർപ്പെട്ടിരുന്ന സമയത്ത് കുര്യാക്കോസ് എന്ന ആദ്യാപകനാണ് തന്നെ ഫുട്‌ബോളിലേക്ക് എത്തിച്ചത് എന്നു പറയുന്നു താരം,”ഒരു വര വരച്ചു തന്നാൽ അതിലൂടെ പന്ത് അടിക്കാൻ കഴിയുമോ” എന്ന കുര്യാക്കോസ് സാറിന്റെ ചോദ്യവും “ഇല്ല” എന്ന മറുപടിക്ക് ബദലായി “നിങ്ങൾ സ്കൂളിലേക്ക് വാ…ഞാൻപഠിപ്പിക്കാം” എന്നു പറഞ്ഞ മറുപടിവാക്കുകൾക്കും അത്രയേറെ തനിക്കും തന്റെ കാൽപന്തുകളി ജീവിതത്തിലും പ്രാധാന്യമുണ്ട് എന്നു പറയുന്നു അജയ് അലക്‌സ്.ഒപ്പം,എറണാകുളത്ത് കൂടെയുണ്ടായിരുന്ന ബേബി ജോഷ്വാ സാറിനെയും ഈ താരം സ്നേഹത്തോടെ ഓർക്കുന്നു.ഇന്ത്യൻ സൂപ്പർ ലീഗും ഇന്ത്യൻ ദേശീയ ടീമും സ്വപ്നം കാണുന്ന താരം കൊറോണ സാഹചര്യത്തിലും മികച്ച രീതിയിൽ തന്റെ പരിശീലനം നടത്തുന്നുണ്ടായിരുന്നു.
അക്മൽ ഷാൻ

ലൂക്ക സോക്കർ അക്കാദമിയിൽ കളിക്കളത്തിന്റെ ഇടതുഭാഗത്ത് ഇടതടവില്ലാതെ ഇരച്ചുകയറുന്ന താരമായ അക്മൽ ഷാൻ രണ്ടായിരത്തി രണ്ട് മാർച്ച് ഒമ്പതിന് അബ്‌ദുൾ മുനീർ,ജംഷീന ദമ്പതികളുടെ മകനായി മലപ്പുറം ജില്ലയിലെ മങ്കടയിൽ ആണ് ജനിക്കുന്നത്.അമീർ ഷാൻ,അക്മിൽ ഷാൻ എന്നിവരാണ് സഹോദരങ്ങൾ.ഒന്നാം തരം മുതൽ നാലാംതരം വരെ കർക്കിടക്കാനം ജി യൂ പി സ്കൂളിൽ പഠിച്ച ഇദ്ദേഹം അഞ്ചു മുതൽ +2 വരെ മലപ്പുറം എം എസ് പി യിൽ ആണ് പഠിച്ചത്. കാൽപന്തുകളി ജീവിതത്തിന്റെ ആരംഭവും എം എസ് പിയിൽ ആണെന്നു പറയാം,2014-15 സീസണിൽ സുബ്രതോ ടൂർണമെന്റിൽ കളിച്ച താരം മലപ്പുറം അണ്ടർ 14 ടീമിനെയും കേരള അണ്ടർ പതിനാല് ടീമിനെയും പ്രതിനിധീകരിച്ചു കളത്തിലിറങ്ങി.2016-17 സീസണിൽ എം എസ് പിയ്ക്കായി തന്നെ ജൂനിയർ ഐ ലീഗിൽ കളിക്കുകയും ചെയ്ത ഇദ്ദേഹം ഓൾ ഇന്ത്യ തലത്തിൽ തന്റെ ടീമിനെ അഞ്ചാം സ്ഥാനത്ത് എത്തിക്കുകയും ചെയ്തു.ശേഷം 2018-19 സീസണിൽ മലപ്പുറം അണ്ടർ 17 വിഭാഗത്തിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയും ആ വർഷം തന്റെ ടീമിനെ കിരീടത്തിലേയ്ക്കു നയിക്കുകയും കളിയിലെ താരമാവുകയും ചെയ്തു.ഇതേ വർഷം തന്നെയാണ് കേരള ടീമിനായി ബൂട്ടണിയുന്നതും ടൂർണമെന്റിലെ തന്നെ ടോപ്പ് ഗോൾ സ്‌കോറർ ആവുന്നതും.2019ഇൽ മമ്പാട് കോളേജിൽ ബി എ എക്കണോമിക്‌സ് വിഷയത്തിൽ ബിരുദപഠനത്തിനായി ചേർന്ന അക്മൽ കഴിഞ്ഞ വർഷം ഖേലോ ഇന്ത്യ കളിച്ചു ശ്രദ്ധനേടി.ലൂക്ക സോക്കർ അക്കാദമിക്കായി കേരള പ്രീമിയർ ലീഗിൽ തകർത്താടിയ താരം കഴിഞ്ഞ സീസണിൽ ഇടത് മുന്നേറ്റനിരക്കാരനായി അടിച്ചുകൂട്ടിയത് മൂന്നു ഗോളും രണ്ട് അസിസ്റ്റുകളും ആണ്.ലൂക്ക സോക്കർ ക്ലബ്ബ് കളിച്ച എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചയാളായിരുന്നു അദ്ദേഹം.ലൈഫ്റ് ഹാഫ്,ലൈഫ്റ് ഫോർവേഡ് എന്നീ പൊസിഷനുകളിൽ കളിക്കുന്ന താരത്തിന് ക്രിസ്റ്റിയാനോ റൊണാൾഡോയെയും അനിരുദ്ധ് താപ്പയെയും ആഷിക്ക് കുരുണിയനെയുമാണ് ഏറെ ഇഷ്ട്ടം.പരിശീലകനായി കൂടെനിന്ന നവാസ് ലൂക്കയ്ക്കും എം എസ് പിയിലെ കോച്ച് ബിനോയ് സാറിനും തന്റെ ഫുട്ബോൾ കരിയറിലെ ഉയർച്ചകളിൽ വലിയ പങ്കുണ്ടെന്ന് പറയുന്ന താരം നിലവിലെ ലൂക്ക ക്ലബ്ബ്മായുള്ള കരാർ അവസാനിക്കാൻ തുടങ്ങുന്നതിനാൽ തന്നെ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്.നിലവിൽ മമ്പാട് കോളേജിൽ പഠിക്കുന്ന താരം കളിക്കാനായി മാത്രം നിലവിൽ കണ്ണൂരിന്റെ കലാകായികമേഖലകളിൽ ഏറ്റവും മികച്ചുനിൽക്കുന്ന പയ്യന്നൂർ കോളേജിന്റെ മടിത്തട്ടിലേയ്ക്കു മാറ്റത്തിനായി തയ്യാറെടുക്കുകയാണ്.