ഗിഫ്റ്റി സി ഗ്രെഷ്യസ്

വയനാട് ജില്ലയിലെ നടവേലിൽ കളിയാരംഭിച്ചു കേരള ശക്തികളായ ഗോകുലം കേരള ഫുട്ബോൾ ക്ലബ്ബിന്റെ മധ്യനിരയിൽ തന്റെ കാല്പന്തുമാന്ത്രികതകൊണ്ട് ആരാധകഹൃദയങ്ങളിൽ ഇടം നേടിയ ഗിഫ്റ്റി സി ഗ്രെഷ്യസ് എന്ന ഗിഫ്റ്റി 1999 ഓഗസ്റ്റ് പതിനാറിന് കാല്പന്തുകളിയെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ഗ്രേഷ്യസ്,ഗ്രീസി ദമ്പതികളുടെ ഇളയമകനായി ആണ് ജനിക്കുന്നത്.ടിനു,ടിന്റു എന്നിവരാണ് ഗിഫ്റ്റിയുടെ ചേച്ചിമാർ.ഒന്നാംതരം മുതൽ പത്താംതരം വരെ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ നടവേലിൽ പഠിച്ച ഇദ്ദേഹം ചെറുപ്പം മുതൽ തന്നെ ഫുട്‌ബോളിനോട് അത്രയേറെ അടുപ്പം കാണിച്ച വ്യക്തിയാണ്.അച്ഛന്റെ സ്വന്തം അക്കാദമിയായ മഠത്തിൽ ഫുട്ബോൾ അക്കാദമിയിൽ നിന്നും കളിയാരംഭിച്ച താരം ലൂയിസ് കൊച്ചിന്റെ കീഴിൽ രണ്ടുവർഷം കളിയെ കൂടുതൽ അറിഞ്ഞു,ശേഷം 2008 ഇലാണ് അമ്പലവയലിലെ വിഷൻ ഇന്ത്യ അക്കാദമിയിൽ എത്തുന്നത്.വയനാടിനായി അണ്ടർ 11 ജില്ലാ ടീമിൽ കളിച്ചു പ്രൊഫഷണൽ ഫുട്‌ബോളിലേയ്ക്കു കാലെടുത്തുവച്ച താരം അണ്ടർ 13,15 വിഭാഗങ്ങളിൽ നാലു വർഷങ്ങളിൽ ബൈജു കൊച്ചിന്റെ കീഴിൽ കളിക്കുകയും അണ്ടർ 13 അണ്ടർ 15 കേരള ടീമുകൾക്കായി കളിക്കളത്തിൽ നിറഞ്ഞാടുകയും ചെയ്തു.സുബത്തോ കപ്പിലും അണ്ടർ 16,17കേരള ടീമുകളും കളിക്കുന്നത് മലപ്പുറം എം എസ് പിയിൽ എത്തിയതിനു ശേഷമായിരുന്നു. ബി എ ഇംഗ്ലീഷ് വിഷയത്തിൽ കോട്ടയം ബസേലിയോസ് കോളേജിൽ ബിരുടപഠനത്തിനായി ചേർന്ന താരം എം ജി യൂണിവേഴ്‌സിറ്റിയ്ക്കായി രണ്ടു തവണ ബൂട്ടണിഞ്ഞു.കോട്ടയം ജില്ലാ ടീമിനായി കൂടി തന്റെ കളിമികവ് പുറത്തെടുത്ത ഗിഫ്റ്റി കേരള അണ്ടർ 18,19 ടീമുകളും ഒപ്പം തന്നെ ഗോകുലം അണ്ടർ 18 ഐ ലീഗ് ടീമിലും കളിച്ചു ജനശ്രദ്ധയാകാർഷിച്ചു.2018-19 സീസണിൽ സന്തോഷ് ട്രോഫി ടീമിലും അടുത്ത വർഷം സന്തോഷ് ട്രോഫി ക്യാമ്പിലും എത്തി ഈ വയനാടുകാരൻ.കളിമികവുകൊണ്ട് തന്നെ ഫ്ലോയിഡ് പിന്റോയ്ക്കു കീഴിലുള്ള ഇന്ത്യൻ ദേശീയ അണ്ടർ 17 ക്യാമ്പിൽ എത്തിയ ഗിഫ്റ്റി അവസാനനിമിഷമാണ് ടീമിൽ നിന്നും പുറത്താവുന്നത് എന്നും മികച്ച പ്രകടനങ്ങൾ പരിശീലന ദിവസങ്ങളിൽ താൻ പുറത്തെടുത്തിരുന്നു എന്നും പറയുന്നു താരം.നിലവിൽ കളിക്കുന്ന ഗോകുലം കേരളയിൽ അണ്ടർ 18 ഐ ലീഗിലും റിസർവ് ടീമിലും കളിച്ച താരം കേരള പ്രീമിയർ ലീഗിൽ ഒന്നൊഴികെ എല്ലാ മത്സരങ്ങളിലും ബൂട്ടാണിഞ്ഞു.കഴിഞ്ഞ സീസണിൽ തന്നെ നിർണ്ണായക മത്സരങ്ങളിൽ ടീമിന് വിജയഗോളുകൾ കണ്ടെത്തി ടീമിന് മികച്ച മുൻതൂക്കം നൽകാൻ ഏറെ സഹായിച്ച താരം ആറ് അസിസ്റ്റും മൂനിലധികം ഗോളുകളും സ്കോർ ചെയ്തു.ആസാമിൽ രണ്ടുതവണ കിരീടം ഉയർത്തിയ ഗോകുലം ടീമിലും സിക്കിമിൽ വച്ചു നടന്ന ടൂർണമിന്റിലെ ടീമിലും മധ്യനിരയിൽ സജീവസാനിധ്യമായിരുന്നു താരം.രണ്ടു തവണ കേരള പ്രീമിയർ ലീഗ് ചാമ്പ്യൻ പട്ടവും ഒരു തവണ റണ്ണേഴ്‌സ് സ്ഥാനവും കരസ്ഥമാക്കാൻ കഴിഞ്ഞ ഇദ്ദേഹം ഏഴു തവണ കേരളത്തിനായും പന്ത്രണ്ടു തവണ വയനാടിനായും ബൂട്ടാണിഞ്ഞിട്ടുണ്ട്.ഖത്തറിൽ വച്ചു നടന്ന കിയാ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരം സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ തന്റെ ടീമിനായി വലകുലുക്കി.മെസ്സിയെയും ബാഴ്‌സിലോനയെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ഇഷ്ട്ടപ്പെടുന്ന താരത്തിന്റെ ഇന്ത്യൻ ഫേവറൈറ്റ് കളിക്കാരൻ സഹൽ അബ്‌ദുൾ സമദാണ്.അണ്ടർ 13 കേരള ടീം ബെസ്റ്റ് പ്ലേയർ,അണ്ടർ 17 ബെസ്റ്റ് പ്ലേയർ,കേരള ഫുട്‌ബോൾ അസോസിയേഷൻ ബെസ്റ്റ് മിഡ്ഫീൽഡർ അവാർഡ് തുടങ്ങിയവയൊക്കെ കളി ജീവിതത്തിൽ ഒട്ടനവധി ഉയരങ്ങൾ കൈവരിക്കാൻ തായ്യാറെടുക്കുന്ന ഗിഫ്റ്റിയുടെ ഇതുവരെയുള്ള നേട്ടങ്ങളാണ്.
നിംഷാദ് റോഷൻ

കായികപ്രേമിയായ സലീമിന്റെയും ഷാഹിദയുടെയും രണ്ടാമത്തെ പുത്രനായി 1997 ഒക്ടോബർ അഞ്ചിന് എറണാകുളം ജില്ലയിലെ കളമശ്ശേരിയിലാണ് നിംഷാദ് റോഷൻ എന്ന ഗോകുലം കേരളയുടെ മുന്നേറ്റനിറയിലെ പുലിക്കുട്ടി ജനിക്കുന്നത്.ചേച്ചി നോമി റിസ്വാനയും നിംഷാദും മാതാപിതാക്കളും ഉൾപ്പെടുന്ന ഒരു കൊച്ചു കുടുംബം,അവിടെ നിന്നും പഴയ കബഡി താരവും റഫറിയും കോച്ചുമൊക്കെയായ അച്ഛന്റെ കൈപിടിച്ചുകൊണ്ടാണ് നിംഷാദ് കാൽപന്തിലേയ്ക്ക് എത്തുന്നത്.ആദ്യമായി ഒരു അക്കാദമിയിൽ മകനെ ചേർക്കണമെന്നും ചിട്ടയായ പരിശീലനം നൽകണമെന്നും താൽപര്യപ്പെട്ട പിതാവ് അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ തന്നെ മകനെ അവന്റെ ആദ്യ അക്കാദമിയിൽ ചേർത്തു കളി പരിശീലനത്തിന് തുടക്കം കുറിച്ചു.രാജഗിരി സ്കൂളിൽ വച്ചു നടക്കുന്ന വിഷൻ ഇന്ത്യ എന്ന പദ്ധതിയിലൂടെ കാൽപന്തിന്റെ ബാലപാഠങ്ങൾ പഠിച്ചു വളർന്ന താരം ഇന്ന് ഗോകുലം കേരളയുടെ ഏറ്റവും വിശ്വസ്തരായ കളിക്കാരിൽ ഒരാളാണ്. F. A. C. T സ്കൂളിന്റെ തന്നെ ടോപ്പ് എച്ച് സ്കൂളിൽ ഒന്നുമുതൽ പത്താംതരം വരെ പഠിച്ച ഇദ്ദേഹം സംസ്ഥാനതല സ്കൂൾസ് കളിച്ചു ഫുട്‌ബോളിലേയ്ക്കു വരവറിയിച്ചു.ഹയർ സെക്കന്ററി വിദ്യാഭ്യാസം കോതമംഗലം നെല്ലിമറ്റം സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ താരം ആ വർഷങ്ങളിൽ തന്റെ സ്കൂൾ ടീമിനൊപ്പം സ്കൂൾസ് റണ്ണർ അപ്പ് ആവുകയും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ബൂട്ടാണിയുകയും ചെയ്തു.അതിനു ശേഷം കൂടുതൽ അവസരങ്ങൾക്കായി എസ് എച്ച് തേവരയിൽ ബിരുടപഠനത്തിനായി ചേർന്നു എങ്കിലും കാൽപന്തിൽ അത്രയേറെ തന്റെ ടീം ശോഭിച്ചില്ല.ശേഷം പി ജി ചെയ്യുന്നതിനായി മഹാരാജാസിൽ എത്തിയതോടെയാണ് കരിയറിനുമുകളിൽ ഉണ്ടായിരുന്ന ഇരുണ്ട മേഘങ്ങൾ ഒന്നു മാറിയകന്നത്.എം എ ഫിലോസഫി വിഷയത്തിൽ പഠനം ആരംഭിച്ച താരം കോളേജ് ടീമിനായി കളിച്ചു രണ്ടാം സ്ഥാനം നേടിയെടുത്തു,ഒപ്പം കോളേജ് റിലയൻസ് ടൂർണമെന്റിൽ രണ്ടാംസ്ഥാനത്തും ടീമിനെ എത്തിച്ചു.ഇതിനിടെ തന്റെ ആദ്യ ക്ലബ്ബായ എസ് എച്ച് ഇൽ കളിക്കുകയും ലോൺ അടിസ്ഥാനത്തിൽ സെൻട്രൽ എക്‌സൈസ് ടീമിനായി കളിക്കുകയും ചെയ്ത താരത്തിന്റെ മുന്നേറ്റനിരയിലെ മികച്ച പ്രകടനം കണ്ട ഗോൾഡൻ ത്രെഡ്‌സ് അവരുടെ തട്ടകത്തിൽ എത്തിക്കുകയായിരുന്നു.ഇതിനിടെ സെൻട്രൽ എക്‌സൈസിനായി കേരള പ്രീമിയർ ലീഗ് കളിച്ചു ഈ എറണാകുളം സ്വദേശി.ഗോൾഡൻ ത്രെഡ്സിനായി കേരള പ്രീമിയർ ലീഗിൽ കളിച്ച സമയത്ത് ഗോകുലം കേരളയ്ക്കെതിരെ അടിച്ച ഗോൾ ആണ് വീണ്ടും നിംഷാദിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത്,ആ ഗോളോടെ ഗോകുലം മാനേജ്‌മെന്റ് നോട്ടമിട്ട താരത്തെ അധികം വൈകാതെതന്നെ അവർ അവരുടെ തട്ടകത്തിൽ എത്തിച്ചു.ഗോകുലത്തിനായി നിലവിൽ നാലു മത്സരങ്ങളിൽ (ലൂക്കയ്ക്കെതിരെ ഒന്ന്,കേരള പോലീസിനെതിരെ ഒന്ന്,കേരള ബ്ലാസ്റ്റേഴ്സിനെതിരെ രണ്ട്) മത്സരങ്ങളിൽ ബൂട്ടാണിഞ്ഞു തന്റെ വലിയ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുകയാണ് താരം.രണ്ടു വർഷം മുൻപ് സന്തോഷ് ട്രോഫി ക്യാമ്പിൽ അംഗമായ താരം ഈ വർഷം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് കൊറോണവ്യാധിമൂലം സീസണിലെ മത്സരങ്ങൾ അവസാനിപ്പിക്കേണ്ടി വന്നത്.കൂടാതെ എറണാകുളം ജില്ലാ അസോസിയേഷനിൽ മൂന്നു കൊല്ലം കളിച്ച താരം ക്യാപ്റ്റൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെയും റയൽ, പോർച്ചുഗൽ ടീമുകളെയും ഇഷ്ട്ടപ്പെടുന്ന ഇദ്ദേഹം ഇന്നും തന്റെ തുടക്കകാലം മുതൽ കൂടെയുണ്ടായിരുന്ന അച്ഛനും സാറ്റ് തിരൂരിലെ വാൾട്ടർ ആന്റണി കൊച്ചുമുൾപ്പടെയുള്ള എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.ദേശീയ ടീമിന്റെ ജേഴ്സി സ്വപ്നം കാണുന്ന താരം നിലവിൽ പരിശീലനം മുടങ്ങാതെ നടത്തുന്നുണ്ട്.